ഓണം എങ്ങനെ വന്നെത്തും?...അഞ്ജുശ്രീ.ടി.എസ്…5എ



   
ചറപറചറപറ വീഴേണം
ഉണ്ണിക്കയ്യുകൾ നനയേണം,
തുമ്പപൂമഴ പെയ്യുമ്പോൾ
എന്തൊരു രസമാ കണ്ടീടാൻ!
മുറ്റത്തെത്തും മഴവെള്ളത്തിൽ
കളിവള്ളങ്ങൾ ഒഴുക്കേണം
തവളക്കുട്ടനു രസമിളകാൻ
നർത്തകിയായ് മഴയെത്തേണം.
ആളുകൾ മഴയിൽ കുളിരേണം,
കുടയിൽനിന്നു വിറക്കേണം.
വഴിയിലെ വെള്ളം കാലാൽ ചിതറാൻ
പിള്ളേർ തുരുതുരെയോടേണം.
പുത്തൻ കുടയും ചൂടിക്കൊണ്ട്
സ്കൂളിൽ ഞങ്ങൾ പോയില്ല,
തിമർത്തു പെയ്യും മഴയില്ല,
ഇനി തുമ്പച്ചെടികൾ കിളുർക്കില്ല!
ഓണത്തപ്പനെ വരവേൽക്കാൻ
ചെടികൾ കുളിർക്കെ നനയ്ക്കണ്ടേ
പൂവുകൾ വിടരാച്ചിങ്ങത്തിൽ
ഓണം എങ്ങനെ വന്നെത്തും?

കാവ്യമനോഹരി……ഫത്തിമാഷെറിൻ..6ബി





എന്തൊരു രസമാ മഴവില്ല്!
മാനത്തുള്ളൊരു മഴവില്ല്.
വെള്ളിവെളിച്ചമുദിച്ചു വരുമ്പോൾ,
ചിരിതൂകുന്നൊരു മഴവില്ല്.
കുട്ടികൾ ആർത്തു രസിക്കുമ്പോൾ,
മാഞ്ഞുമറഞ്ഞു മഴവില്ല്.
കാർമേഘങ്ങൾ നിറയുമ്പോൾ
ഉള്ളിലൊളിക്കും മഴവില്ല്.
ഏഴുനിറങ്ങൾ ചാലിച്ചെഴുതിയ
കാവ്യമനോഹരി മഴവില്ല്!

സ്വപ്നാലയം------അഞ്ജുശ്രീ…5എ





 മോഹങ്ങൾ പൂവിടും സ്വപ്നാലയം,
ഒത്തിരിയിഷ്ടമീ വിദ്യാലയം.
പുത്തൻ കുടയും ബാഗുമായി,
കൂട്ടുകാരെല്ലാം ഓടിയെത്തും.
എന്തൊരു സുഖമാണിവിടെയെന്നോ,
പൂവുകൾ പുഞ്ചിരി തൂകി നിൽക്കും.
മാവുകൾ പ്ലാവുകൾ നെല്ലിമരങ്ങൾ-
അങ്കണത്തെ ആരാമമാക്കി.
നെൽ‌പ്പാടങ്ങൾ നിരന്നുകാണാം
കുന്നും പുഴയും ദൂരെയുണ്ട്.
ഇതു ഞങ്ങൾക്കുള്ളൊരു കേളീഗൃഹം
എല്ലാം ചേർന്നൊരു സ്വർഗ്ഗാലയം.
പൂവുകൾ, പൂവുകൾ പോലെ ഞങ്ങൾ-
ക്കാരാമമാണീ വിദ്യാലയം.

വയൽക്കാഴ്ച…ഫസ് ലീന,കെ-6A



 പച്ചപിടിച്ചൊരു വയലുകൾ തോറും
തുമ്പികൾ പാറി രസിക്കുന്നു.
 നെൽക്കതിർ വിളഞ്ഞു നിൽക്കുമ്പോൾ
കൊയ്യാൻ കർഷകരെത്തുന്നു.
 വയലിൽ കൊയ്യും കർഷകരെല്ലാം
കൊയ്ത്തുപാട്ടുകൾ പാടുന്നു.
പക്ഷികൾ മോഹനഗാനം മൂളി-
മാനംമുട്ടെ പോകുന്നു.
കൊറ്റികൾ പാറിയിറങ്ങുന്നു,
കുട്ടികൾ ആർത്തുചിരിക്കുന്നു.

പൂമ്പാറ്റ…. അഞ്ജന.പി.എം..5എ




വിടർന്നിരിക്കും പൂവിന്നുള്ളിൽ
ഒളിച്ചിരിക്കും പൂമ്പാറ്റ
കുണുങ്ങി വന്ന് പൂവിന്നുള്ളിലെ
പൂന്തേനുണ്ണും പൂമ്പാറ്റ.
നല്ലൊരു മഞ്ഞയുടുപ്പിട്ട്
പാറിരസിക്കും പൂമ്പാറ്റ
ഒപ്പം പാറി രസിക്കാനായ്
കൂടെ ഞാനും പോന്നോട്ടെ?
ഒത്തിരിയൊത്തിരി പൂന്തേനും
പൂമ്പൊടിയും ഞാൻ തന്നീടാം
കുഞ്ഞിച്ചിറകാൽ പാറും കുഞ്ഞിനു
പുത്തനുടുപ്പും നൽകീടാം
സുന്ദരിയാമെൻ ചങ്ങാതീ
എന്തൊരു ചേലാ കണ്ടീടാൻ! 

മയിലിനോട്…….സാനിയ എസ് നാണു .5എ



പീലിവിടർത്തി നൃത്തവുമാടി
തുള്ളിതുള്ളിയിതെങ്ങോട്ടാ?
കാടുകൾ മേടുകൾ കയറിയിറങ്ങാൻ
ഒട്ടും പേടി നിനക്കില്ലേ?

മാനത്തങ്ങനെ പാറിരസിക്കാൻ
നിനക്ക് തീരെ കൊതിയില്ലേ?
പലപല പക്ഷികൾ പാറുംവാനിൽ
നിനക്കുമൊരുനാൾ പോകണ്ടേ?



ഗജവീരൻ… ആരതി.ആർ… 6ഇ



നെറ്റിപ്പട്ടം കെട്ടി വരുന്നൂ
അമ്പട വലിയൊരു ഗജവീരൻ.
തലയിൽ മുത്തുക്കുടയും ചൂടി
അമ്പോ വലിയൊരു പെരുവയറൻ.
കാലുകൾ തൂണായ് ഉള്ളവനേ
കാനനമെല്ലാം കണ്ടവനേ
പൊണ്ണത്തടിയാ കണ്ണെന്തേ
കടുകിൻമണി പോൽ ചെറുതായി?
വെള്ളക്കൊമ്പും തുമ്പിക്കരവും
നിന്നെക്കാണാൻ എന്തു രസം
നിന്മേൽ സവാരി ചെയ്തീടാൻ
എന്നുമെനിക്കൊരു കൊതിയുണ്ടേ.

അരികിൽ വരില്ലേ?.....അൻഷാന.പി.ഇ…6ഡി



പാറി വരൂ നീ തത്തമ്മേ
കൊഞ്ചിക്കുഴഞ്ഞു വരൂ
മാവിൻ കൊമ്പിലിരുന്നാട്ടേ
മാമ്പഴമൊന്നു തരൂ.

തങ്കക്കൂട്ടിലിരുത്താം ഞാൻ
തേന്മധുരങ്ങൾ തരാം
അരികിലിരിക്കാം ഞാൻ- നല്ല
കഥകൾ പറഞ്ഞുതരാം.

പാറിപ്പാറിവരൂ തത്തേ
പഞ്ചാരതത്തേ
പാൽമധുരം വേണ്ടേ
അരികിൽ വരില്ലേ നീ?




കൂട്ടില്ല………………..അജിത് മാളവിക….7ഡി



അന്നുനാം കണികണ്ട മലയെവിടെ?
തോടും കുളവും വയലുമിന്നെവിടെ?
മാമരം നീളെ തണൽ വിരിച്ചീടുന്ന-
പക്ഷികൾ പാറിപ്പറന്നിരുന്നീടുന്ന-
ആ കൊച്ചു കുന്നിന്നെവിടെയാണ്?

മാനില്ല മയിലില്ല പൂക്കളില്ല!
കൂട്ട്കൂടാൻ നമുക്കാരുമില്ല!
കാണാം നമുക്കിന്നു കെട്ടിടങ്ങൾ,
ആർത്തിരമ്പീടുന്ന പട്ടണങ്ങൾ!

പവിഴമഴ……..ആരതി.ആർ…..5ഇ





ഇടിയും മിന്നലും ഒപ്പം വന്നൂ
പെരുമഴയായി മഴക്കാലം.
തുള്ളി ഇരമ്പി വരുന്നേരം,
കാണാനെന്തൊരു രസമെന്നോ!

തവളകൾ പോക്രോം കരയുന്നു,
തണുപ്പിലാകെ കുളിരുന്നു.
ആഹാ നല്ലൊരു മഴ വന്നൂ,
മഴ കൊണ്ടീടാൻ എന്തു സുഖം!

കുത്തിയൊലിക്കും മഴവെള്ളം
കുമിളകൾ നിറയെ പൊങ്ങുന്നു,
പെരുമഴ പേമഴ പൂമഴയായ്-
പ്രകൃതിയിലെങ്ങും പവിഴമഴ.

അമ്മമഴ……………….അഞ്ജുശ്രീ.TS....5th std:A





 മുത്തുകൾ വാരി വിതറിടും പോലെ
മുറ്റത്ത് വീഴും മഴത്തുള്ളികൾ
പലപല തുള്ളികൾ തുരുതുരെയങ്ങനെ
പെരുമഴ പേമഴയാകുന്നു.

ആയിരമായിരം തുള്ളികൾ വീഴുന്ന
മുറ്റം സമുദ്രമായ് തീരുന്നു.
കാറ്റിനോടൊപ്പം കിതയ്ക്കുന്നൂ-മഴ
കുട്ടികൾക്കൊപ്പം കളിക്കുന്നു.

കൂട്ടിന്നു കുളിരു വന്നെത്തുന്നു,
ഇടിമിന്നലാർത്തു ചിരിക്കുന്നു,
തോടും കുളവും നിറയുന്നു
തുള്ളിക്കൊരു കുടം പെയ്യുന്നു.

വറ്റിവരണ്ട വയലിലൂടെ
കുളിർമഴ അമൃതമായ് ഒഴുകിടുന്നു.
എന്റെ മനസ്സിലും അമ്മയായീ മഴ
സ്നേഹ വാത്സല്യം ചൊരിഞ്ഞിടുന്നു.



മിന്നാമ്മിന്നി………………………….വൈഷ്ണവി.പി…6 സി





മിന്നുംചെറുതരി പൊന്നല്ല,
പവിഴക്കല്ലുകളതുമല്ല.
മിന്നിമിനുങ്ങും മിന്നാമ്മിനുങ്ങ്
കൺചിമ്മുന്നൂ മാനത്ത്.

ഇത്തിരിയുള്ളൊരു മുത്താണ്
ഒത്തിരി നന്മകൾ ചെയ്യുന്നു.
തന്നാലാവും വെട്ടം നൽകി
ഭൂവിതു ശോഭനമാക്കുന്നു.

കിന്നരി…………………….തൃഷ.എ സി, 5എ




പാറിനടക്കും കിന്നരിയാം
പൂമ്പാറ്റേയെൻ കുഞ്ഞാറ്റേ
എന്നുടെ കൂടെ പോരാമോ
കളിയാടീടാൻ കൂടാമോ?

വർണ്ണച്ചിറകുകൾ വീശുമ്പോൾ
വാനിൽ‌പ്പാറി രമിക്കുമ്പോൾ
പൂന്തേനുണ്ട് രസിക്കുമ്പോൾ
കാണാനെന്തൊരു രസമാണ്.

നിന്നെപ്പോലെ വാനിൽ പാറാൻ
എനിക്കുമുണ്ടേ മോഹം.
കടമായ് നിന്നുടെ ചിറകുകൾ തരുമോ
കൂടെച്ചേർന്നു പറന്നീടാൻ.

നെൽ‌പ്പാടം………………….അജിത് മാളവിക 7ഡി







 സ്വർണ്ണം പൂശിയ നെൽ‌പ്പാടത്ത്
കൊറ്റികൾ തത്തകൾ വന്നെത്തി
നെൽക്കതിർ കൊത്തിയെടുക്കുന്നു
അവർ മാനത്തേക്ക് പറക്കുന്നു.

ഞണ്ടുകൾ മീനുകൾ ഉത്സാഹത്താൽ
തുള്ളിച്ചാടി രസിക്കുമ്പോൾ
കുട്ടികളെല്ലാം ആഹ്ലാദത്താൽ
തുള്ളിച്ചാടി വരുന്നുണ്ടേ.

ചങ്ങാതിപ്പൂക്കൾ…………….അഞ്ജന.പി.എം, 5എ






എന്തു നല്ല പൂക്കൾ,
ചന്തമുള്ള പൂക്കൾ,
കാറ്റിലാടും പൂക്കൾ,
പുഞ്ചിരിക്കും പൂക്കൾ.

പൂക്കളാണിതെങ്ങും,
സുഗന്ധമുള്ള പൂക്കൾ,
തേൻ നിറഞ്ഞ പൂക്കൾ,
ചങ്ങാതികൾ പൂക്കൾ.

കൃഷിക്കാരൻ………………………..അഭിജിത്ത്…6ബി





സൂര്യനുദിച്ചൂ മാനത്ത്,
പച്ച വീരിച്ചൂ താഴത്ത്,
ഭൂമിയിൽ സ്വർഗ്ഗം പണിയാനായ്
നെല്ലു വിളഞ്ഞൂ പാടത്ത്.

നിറങ്ങളേഴുമണിഞ്ഞപ്പോൾ
നാടൊരു സുന്ദരിയായ് മാറി,
നന്മയെഴുന്നൊരു ഗ്രാമത്തെ‌‌‌‌‌‌-
സുമംഗലയാക്കി കൃഷിക്കാരൻ

മഴവില്ല്………………………………സാന്ദ്രരാജീവൻ‌…….6സി





മാനത്തെത്തീ മഴവില്ല്
അഴകു വിടർത്തും മഴവില്ല്.
ഏഴഴകിന്നോളി മഴവില്ല്
പുഞ്ചിരി തൂകും മഴവില്ല്

മാനത്തുള്ളൊരു കൊട്ടാരത്തിൽ
രാജകുമാരി മഴവില്ല്.
സ്വപ്നകവാടം തുറന്നു നൽകീ
സുന്ദരിയാമീ മഴവില്ല്.

നിറങ്ങളേഴും ചാലിച്ചെഴുതീ
വർണ്ണ മനോഹരമാം ചിത്രം.
കുഞ്ഞുകിനാവിൻ വാതിൽ‌പ്പടിയിൽ
സ്വാഗതമോതും മഴവില്ല്.

പെറ്റമ്മ………………………………..ദേവദത്തൻ,സി.എസ്-----6B





സ്നേഹമാണമ്മ,കരുണയാണമ്മ
അമ്മയിൽ നിന്നും പഠിക്കേണമെല്ലാം.
ഭൂമിയാണമ്മ, കരുത്തേകുമമ്മ
സ്നേഹമല്ലാതൊന്നും തന്നില്ലയമ്മ.
എന്നിട്ടുമെന്തേ നാം ദ്രോഹിച്ചിടുന്നു
പെറ്റമ്മയാകുമീ സർവ്വംസഹയെ?

അന്തിസൂര്യൻ………………………………….വൈഷ്ണവി.പി 6C





കുങ്കുമനിറമോലും അന്തിസൂര്യൻ
ഇന്നലെ മാനത്ത് മന്ദമെത്തി.
കൊച്ചുകിന്നാരങ്ങൾ കാതിലോതി,
കാണാക്കിനാവുകൾ കാട്ടിത്തന്നു.
ഒത്തിരി വെട്ടം പകർന്നു തന്നു,
അകലേക്ക് മാഞ്ഞു മറഞ്ഞുപോയി.
ഇനിയുമെൻ സന്ധ്യയ്ക്ക് നിറമേകിടാൻ
എന്നും നിനക്കായി കാത്തിരിക്കാം.

കളമൊഴി……………….അഞ്ജുശ്രീ.ടി.എസ്, …..5th std A


മാവിൻ കൊമ്പിൽ തത്തമ്മ,
പാറിനടക്കും തത്തമ്മ,
പച്ചനിറത്തിൽ തത്തമ്മ,
ചെഞ്ചുണ്ടുള്ളൊരു തത്തമ്മ.

നെൽക്കതിർ കൊത്താൻ പാറിവരും,
കതിരുമെടുത്ത് പറന്നീടും,
കുഞ്ഞുങ്ങൾക്കതു നൽകീടും,
കൂട്ടിലുറങ്ങും തത്തമ്മ.

കാണാനെന്തോരഴകന്നോ,
കണികണ്ടീടാൻ കൊതി തോന്നും,
കവണയിലതിനെ കൊല്ലല്ലേ,
കളമൊഴിയാണേ തത്തമ്മ.

തേൻ കുരുന്ന്………സാനിയ എസ് നാണു…..5th std:A


ആറ്റുനോറ്റുണ്ടായൊരുണ്ണിയല്ലേ,
ആതിരാപ്പൊൻ മണി കണ്ണുമല്ലേ,
അമ്മ മനസ്സിന്റെ വിങ്ങലല്ലേ,
മന്ദാരപ്പൂവിൻ നിറവുമല്ലേ!

ചൈതന്യമാർന്നൊരു പുഞ്ചിരിയാൽ
മാടിവിളിക്കുന്ന സ്നേഹമുണ്ട്,
പൊട്ടിത്തെറിക്കും മനസ്സുമുണ്ട്,
തൊട്ടാൽ വാടുന്നവൻ തേൻ കുരുന്ന്.

മിണ്ടാട്ടമില്ലേ? ¬¬¬¬¬¬¬¬¬¬¬¬--------------------------ശ്രദ്ധ ശ്രീധരൻ…..5th std:A


ചെക്കിപ്പൂവിലിരിക്കുന്ന തുമ്പീ,
പൂ നുള്ളി വാനിൽ പറക്കുന്ന തുമ്പീ,
നീയെന്റെ കൂടെ വരില്ലേ,
എന്നോട് മിണ്ടാട്ടമില്ലേ?

ചെന്താമരനിറപ്പീലി വിടർത്തി,
പുഞ്ചവിളയുന്ന പാഠത്ത് പോകാം,
കൊമ്പുള്ള കൊമ്പനെ കാണാം,
മയിലാട്ടം കണ്ടു രസിക്കാം.

കൂ കൂ പാടുന്ന കുയിലുകളുണ്ട്,
അണ്ണാരക്കണ്ണന്റെ തുള്ളാട്ടമുണ്ട്,
നീയെന്റെ കൂടെ വരില്ലേ,
എന്നോട് മിണ്ടാട്ടമില്ലേ?

വയർനിറയെത്തേൻ മധുരം നുണയാം,
വഴിനീളെയൊരോ കഥകൾ പറയാം,
എന്നോട് കൂട്ടായ് വരില്ലേ,
എന്നോട് മിണ്ടാട്ടമില്ലേ?

ഒരേ കുട ………. അഞ്ജുശ്രീ.ടി.എസ്. 5th std എ



മിന്നു എന്നാണ് അവളുടെ പേര്. അവൾ രണ്ടാം ക്ലാസിലാണ്. അതൊരു മഴക്കാലം. ഒരു ദിവസം അവൾ സ്കൂളിൽ പോകുമ്പോൾ ഒരു കോടമഴ പാഞ്ഞെത്തി. അവൾക്ക് കുട ഇല്ലായിരുന്നു. സ്കൂളിൽ എത്തുമ്പോൾ അവൾ ആകെ നനഞ്ഞു കുതിർന്നിരുന്നു. പുസ്തകങ്ങളും നനഞ്ഞു പോയി. ടീച്ചർ കുടയെടുക്കാത്തതിനു വഴക്ക് പറഞ്ഞു.   .മഴ കാരണം അവളുടെ അച്ഛനു കുറേ ദിവസമായിട്ട് പണിയൊന്നുമില്ല. അതിപ്പോൾ ടീച്ചറോട് പറയുന്നതെങ്ങനെ?  അവൾക്ക് അച്ഛനെക്കുറിച്ചോർത്തപ്പോൾ സങ്കടമായി. പണിക്ക് പോയാൽ ഒന്നാമത്തെ ദിവസം തന്നെ കുട വാങ്ങിത്തരാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.  അവളോട് കരഞ്ഞു പോയി. ടീച്ചർ അവളെ അടുത്തു വിളിച്ചു. ചേർത്തു നിർത്തിയിട്ട് തല ടവ്വൽ കൊണ്ട് തുവർത്തിക്കൊടുത്തു. ടീച്ചർ ചോദിച്ചു,  മോൾക്ക് കുടയില്ല,  അല്ലേ? അതു ടീച്ചർക്കെങ്ങനെ മനസ്സിലായെന്ന് അവൾ അത്ഭുതപ്പെട്ടു. അതു ചോദിക്കുമ്പോൾ ടീച്ചറും കരയുന്നുണ്ടായിരുന്നു.  പാവം ടീച്ചർ!  ടീച്ചർക്കും കുടയില്ലേ?

മാതൃസ്നേഹം………അയന.. കെ.പി…5TH std


മാതൃസ്നേഹം………അയന.. കെ.പി…5TH std

അമ്മ തൻ കുഞ്ഞിനെ വാരിപ്പുണരുമ്പോൾ
ഒരു മാത്ര ഞാനെന്തൊ ഓർത്തു പോയി
മാതാവിൻ സ്നേഹമൊരിക്കലും കിട്ടാത്ത
കുഞ്ഞുങ്ങളെന്റെ മനസ്സിൽ വന്നു.

ഒരു ജന്മമെങ്കിലും ആരോരുമില്ലാത്ത
കുഞ്ഞുങ്ങൾക്കേകേണമെന്റെ സ്നേഹം.
അമ്മയായാലുമൊരച്ഛനായ് തീർന്നാലു
മാരും കൊതിച്ചിടും മാതൃസ്നേഹം.

ബ്ലോഗ് രചനകളിൽ അച്ചടി മഷി പുരണ്ടപ്പോൾ

ഈ ബ്ലോഗിൽ നേരത്തെ പ്രസിദ്ധീകരിച്ച കവിത വർത്തമാനം പത്രത്തിൽ വന്നപ്പോൾ 
മാർച്ച് 8 ന് ശ്രീ കുരീപ്പുഴ  പ്രകാശനം ചെയ്ത മുഹസിനത്ത് സാഫിയയുടെ കവിതാസമാഹാരം ”നിലാവ്”
സാഫിയയുടെ കിട്ടണ്ണി എന്ന കുട്ടിക്കവിത ”വർത്തമാനം“ പത്രത്തിൽ 

കുയിൽനാദം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌..........................--------------------------------“ ............ നവനീത് കൃഷ്ണൻ...................6ബി


കുയിൽനാദം

കൂ കൂ കൂ കൂ കുയിലമ്മേ
നിൻ ചുണ്ടിൽ മധുസ്വരമാരെഴുതീ?
എന്തൊരു മധുരം നിൻ ഗാനം
കുളിരുകയാണെന്നകതാരം.
നിൻ സംഗീതം എൻ ഗീതത്തിൽ
പകരുകയില്ലേ പൂങ്കുയിലേ
നിൻ മണിനാദം കേൾക്കാനൊത്തിരി
കൊതിയാണെന്നും കുയിലമ്മേ
കൂ കൂ കൂ കൂ കുയിലമ്മേ
നിൻ ചുണ്ടിൽ മധുസ്വരമാരെഴുതി?

Kureeppuzha Sreekumar


  • വളരെയേറെ സന്തോഷം.അന്നത്തെ മീറ്റിംഗ് നന്നായോ?
    ബ്ലോഗ്‌ ശ്രദ്ധിച്ചു.നല്ല പരിശ്രമം.അഭിനന്ദനങ്ങള്‍.

യാത്രയയപ്പും കവിതാ പ്രകാശനവും


യാത്രയയപ്പും കവിതാ പ്രകാശനവും
Posted on: 08 Mar 2012


കക്കട്ടില്‍: വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ശിഷ്യരുടെ കവിതാ സമാഹാരങ്ങളുടെ പ്രകാശനവും സംഘടിപ്പിച്ചു.

ചേരാപുരം യു.പി. സ്‌കൂളില്‍നിന്ന് വിരമിക്കുന്ന അധ്യാപകരായ എം.നാരായണന്‍, വി. പങ്കജം എന്നിവര്‍ക്കുള്ള യാത്രയയപ്പിനോടനുബന്ധിച്ചാണ് ഇവരുടെ ശിഷ്യരായ പവിത്രന്‍ തീക്കുനി, മുഹസിനത്ത് സാഫിയ എന്നിവരുടെ കവിതാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ പവിത്രന്‍ തീക്കുനിയുടെ 'നിലവിളിക്കുന്ന്' സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥി മുഹസിനത്ത് സാഫിയുടെ 'നിലാവ്' എന്നീ സമാഹാരങ്ങള്‍ കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശനം ചെയ്തു. മാണിക്കോത്ത് ബഷീര്‍, എന്‍.കെ. കാളിയത്ത് എന്നിവര്‍ ഏറ്റുവാങ്ങി.

പരിപാടിയോടനുബന്ധിച്ച് നടന്ന കവിയരങ്ങ് പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്തു. കടമേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.സോമനാഥന്‍, ടി.അഹമ്മദ്, പി.എം. ഷിജിത്ത്, ബി.കെ. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം വേളം ഗ്രാമപ്പഞ്ചായത്ത്പ്രസിഡന്റ് കെ.സി.സല്‍മ ഉദ്ഘാടനം ചെയ്തു. എന്‍. പ്രഭാവതി, പി.പി.വിജയന്‍, കെ.പി.എ. റഹീം എന്നിവര്‍ സംസാരിച്ചു.

കുട്ടിയും കുയിലും....................ഫാഹിമ ശബ 6 ബി


മധു ശബ്ദത്തിൽ പാടും കുയിലേ
എങ്ങോട്ടേക്കാണീ യാത്ര?
ചോറ് തരാം ഞാൻ
കായ്കൾ തരാം ഞാ‍ൻ
എന്നുടെ കൂടെ വരാമോ നീ?

ഇപ്പൊഴൊന്നും വേണ്ടല്ലൊ
എന്നുടെ വയറു നിരഞ്ഞല്ലോ,
കായ്കൾ തിന്നും,
കനികൾ കഴിച്ചും,
എന്നുടെ വയറു നിറഞ്ഞലല്ലോ!

കുയിലേ കുട്ടികളില്ലേ കൂട്ടിൽ
അവരുടെ വയറു നിറച്ചോ നീ?
എന്നുടെ കയ്യിൽ ഉണ്ടപ്പം
വേണോ നല്ലൊരു നെയ്യപ്പം?

വേണ്ടാ വേണ്ടാ ചങ്ങാതി
കൂട്ടിൽ തീറ്റയിരിപ്പുണ്ട്
എന്നുടെ മക്കൾ വയറു നിറയ്ക്കും
തീറ്റകളൊത്തിരി തിന്നിട്ട്

MY CAT___________________________NIVEDHITHA.KT 6D















my cat thinks i'm white.
my cat thinks i a'm pretty.
my cat hangs around with me
and follows me to wake.

my cat likes the fish i bring.
he thinks that it is for him.
he thinks that i;m kind and generous

and have a terrific heart.


















MY TREE___________________________________AVANI SREEDHARAN 6D


My tree
I have a tree,
A beautiful tree,
With various color.
When breeze comes,
It begins to dance,
And it always welcomes others.
So many birds and creatures-
Are living in the tree.
It gives shades to me
And it makes happy to me.



വാനിൻ പുഞ്ചിരി ------മുഹസിനത്ത് സാഫിയ....7എ


മാനത്തെത്തീ മഴവില്ല്
 അഴക് തുടിക്കും മഴവില്ല്  
പലനിറമുള്ളൊരു മഴവില്ല്
ഏഴഴകുള്ളൊരു മഴവില്ല് .
വർണ്ണക്കുടകൾ നിവർത്തീടും
 പ്രഭതൂകുന്നൊരുമഴവില്ല്
എന്തൊരു രസമാ മഴവില്ല്
 വാനിലണഞ്ഞൊരു മഴവില്ല് . 
കണ്ടാലാർക്കും കൊതിതോന്നും
വാനിൻ പുഞ്ചിരി മഴവില്ല് !

മുഹസിനത്ത് സാഫിയ....7എ

സഹായം-------------------------------------------സഫരിയ. .6എ


കുഞ്ഞിപ്പൂച്ചേ എങ്ങോട്ടാ
ഒറ്റയ്ക്കാണോ നിൻ യാത്ര?
ഒറ്റ്യ്ക്കെങ്ങും പോവല്ലേ
ആപത്തെങ്ങുമൊളിപ്പുണ്ട്.

വെക്കം വെക്കം പോയ്ക്കോളൂ
വീട്ടിലെ വഴിയെ നടന്നോളൂ
നിന്നെത്തേടി നടപ്പാവും
കണ്ണീർ തൂകിക്കൊണ്ടമ്മ.

എന്നുടെ കൂടെപ്പോരുന്നോ,
അമ്മയ്ക്കരികിൽ കൊണ്ടുവിടാം.
അമ്മയ്ക്കരിലണഞ്ഞാലോ
പേടിക്കാതെയിരുന്നീടാം.