ഞങ്ങളെക്കുറിച്ച് ചൂണ്ടുവിരലിൽ

ഞങ്ങളെക്കുറിച്ച് ചൂണ്ടുവിരലിൽ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതീകാത്മക ദണ്ഡിയാത്ര


പ്രതീകാത്മക ദണ്ഡിയാത്ര

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾ ദണ്ഡിയാത്രയുടെ പുനരാവിഷ്ക്കരിച്ചു. യാത്ര ബി.പി.ഒ സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സർവ്വശ്രീ എൻ.കെ.കാളിയത്ത്,സി.കെ.കുഞ്ഞമ്മദ്.,പി.റ്റി.എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കാക്കുനി ഭജനമഠത്തിന് സമീപത്ത് നിന്നു തുടങ്ങിയ യാത്ര തീക്കുനിയിൽ സമാപിച്ചു.വഴിനീളെ കുട്ടികൾ യാത്രയ്ക്ക് സ്വീകരണം നൽകി.ആകർഷകമായ യാത്ര കാണാൻ വഴിയിൽ സ്ത്രീകളും കുട്ടികളും കാത്തുനിൽ‌പ്പുണ്ടായിരുന്നു.

സ്വാതന്ത്ര്യദിനാശംസകൾ

എല്ലാ സന്ദർശകർക്കും സ്വാതന്ത്ര്യദിനാശംസകൾ “ സ്വാതന്ത്ര്യം തന്നെയമ്ര്യുതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മ്ര്യുതിയേക്കാൾ ഭയാനകം”

മീഡിയമില്ലാത്ത ക്ലാസിന് ഒരു ഗുരുദക്ഷിണ


മീഡിയമില്ലാത്ത ക്ലാസിന് ഒരു ഗുരുദക്ഷിണ

 അവളുടെപേർ അന്നപൂരണിയെന്നാണ്. ഞങ്ങളുടെസ്കൂളിൽ കഴിഞ്ഞ വർഷം വന്നതാണവൾ.. ആറാം ക്ലാസിൽ ചേർന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ല. കുട്ടികൾക്കെല്ലാം കൌതുകമായിരുന്നു ആ കറുത്ത ചുരുളമുടിക്കാരി . മറ്റുള്ളവർ മനസ്സിലാക്കുന്നുണ്ടോ എന്നു നോക്കാതെ അവൾ തുരുതുരാ സംസാരിക്കുന്നത് തമിഴ്ഭാഷ . ഒരു അന്യഗ്രഹജീവിയോടെന്നപോലെയായിരുന്നു കുട്ടികൾ അവളൊട് പെരുമാറിയിരുന്നത്. മലയാളം ക്ലാസിൽ അവൾ ഒരു കീറാമുട്ടിയായിരുന്നു. അവളെ അവഗണിക്കാൻ ഒട്ട് കഴിഞ്ഞിരുന്നുമില്ല. സംശയങ്ങളുടെ ഒരു ഭാണ്ഡം തന്നെ ആയിരുന്നു അവൾ. ചോദിക്കാതെ തന്നെ ഒരുപാട് കാര്യങ്ങൾ പറയും. അല്ലെങ്കിലും എങ്ങനെ ചോദിക്കാൻ? അതുകൊണ്ടായിരിക്കാം റേഡിയോ പോലെ അവൾ അങ്ങനെ പറഞ്ഞു കൊണ്ടിരുന്നത്. അവളുടെ നാട്ടിലെ, വീട്ടിലെ, സ്കൂളിലെ പല പല വിശേഷങ്ങൾ ആണ് പറയുന്നതെന്ന് പിന്നീട് മനസ്സിലായി. ഒന്നുകിൽ അവൾ മലയാളം പഠിക്കും, അല്ലെങ്കിൽ ഞങ്ങളെ തമിഴ് പഠിപ്പിക്കും എന്ന മട്ടിൽ ആണ് കാര്യങ്ങൾ പോകുന്നത്. പിന്നെപ്പിന്നെ അവൾ പറയുന്നത് മനസ്സിലാകാതെ വരുമ്പോൾ മറ്റുകുട്ടികൾ ട്രാൻസിലേറ്റ് ചെയ്തു തരാൻ തുട്ങ്ങി. അവൾക്ക് ഒരു “പുള്ളൈ തമ്പി ഇരുന്താച്ച്“ എന്നും അവൻ കഴിഞ്ഞകൊല്ലം “എരന്ത് പോച്ച്” എന്നും അങ്ങനെ മനസ്സിലായതാണ്. അല്പസ്വല്പം ആശയവിനിമയം ഞങ്ങൾ തമ്മിൽ തുടങ്ങിയപ്പോൾ ഒരു ശ്രമം മലയാളം പഠിപ്പിക്കാൻ നോക്കാം എന്നു തോന്നി. അങ്ങനെ ചില വാക്കുകൾ ഒക്കെ എഴുതി കൊടുത്തു. ആദ്യം അവളുടെ പേരു തന്നെ. പിന്നീട് അച്ഛൻ, അമ്മ തുടങ്ങിയവരുടെ പേരുകൾ. പുതിയ വാക്കുകളും അതിന്റെ ചിത്രവും വരച്ചു കൊടുക്കുന്ന രീതിയാണ് സ്വീകരിച്ചത്. ചില വാക്കുകൾ പഠിപ്പിക്കാൻ സ്വല്പം തമിഴും പിന്നെ ഇംഗ്ലീഷും ഒക്കെ ഉപയോഗിച്ചു. പിന്നെ മറ്റു കുട്ടികൾ അഭിനയിച്ചും “പൊട്ടൻ കളിച്ചും” മനസ്സിലാക്കിച്ച് കൊടുത്തു. ക്രമേണ അവൾ കാര്യങ്ങൾ ഗ്രഹിക്കാൻ തുടങ്ങി. നോട്ട് കാണിക്കാനും വായിക്കാനുമൊക്കെ പിന്നീട് വലിയ ആവേശമായിരുന്നു. ഒരു വ്യത്യാസം അവൾക്ക് എല്ലാറ്റിനും “ശരി” ഇട്ടു കൊടുക്കണമായിരുന്നു എന്നതാണ്. “ ശരി പോട്ര് ങ്കോ“ എന്ന് പറയുമായിരുന്നു. അവളിപ്പോൾ ശരിക്കും ഒരു മലയാളികുട്ടി ആയിക്കൊണ്ടിരിക്കുന്നു. ദിവസവും കുളിക്കില്ല എന്നതൊഴിച്ചാൽ.
   അങ്ങനെ ഇരിക്കുന്ന സമയത്താണ് ഞങ്ങളുടെ സ്കൂളിലെ വിജയൻ മാഷുടെ മകൾക്ക് ചെന്നൈയിൽ ബി ബി എ ക്ക് അഡ്മിഷൻ കിട്ടുന്നത്. അഡ്മിഷൻ കാർഡ് വന്നു. പക്ഷെ ഒരു പ്രശ്നം. അതിൽ തമിഴ് അല്ലാതെ ഒറ്റവാക്ക് പോലുമില്ല. ഇതെന്തു ചെയ്യും എന്നത് ഒരു ചോദ്യമായി. ഏതെങ്കിലും തമിഴനെ കണ്ടു പിടിക്കണം.. പെട്ടന്ന് എനിക്ക് ഒരു യുക്തി തോന്നി..ഞാൻ വിജയൻ മാഷോട് പറഞ്ഞു” നിങ്ങൾ അന്നപൂരണീയെ വിളിക്ക്”.  “ഓ ശരിയാ അവളോട് പറയാം” വിജയൻ മാഷക്ക് ആശ്വാസമായി . അന്നപൂരണി അത് തമിഴിൽ വായിച്ച് മലയാളത്തിൽ വിവർത്തനം ചെയ്ത് കൊടുത്തു. കാര്യം നടന്നതിനേക്കാൾ അവൾ ഒരു ദ്വിഭാഷി ആയതിലുള്ള അഭിമാനമായിരുന്നു ഞങ്ങൾക്ക്. ദ്വിഭാഷി ഗമയിൽ ചിരിച്ച് കൊണ്ട് ക്ലാസിലേക്ക് നടന്നുപോയി.

ഓണം വന്നല്ലോ______മുഹ്സിനത് സാഫിയ 7A


ഓണം വന്നല്ലോ ഓണപ്പൂത്തുമ്പീ,
പൂക്കളിറുത്തീടാം വായോ തേൻ തുമ്പീ.
പൂവിളി വേണം ഊഞ്ഞാൽ വേണം,
ഓണപ്പാട്ടുകൾ വേണം.
പുത്തരി വേണം പായസം വേണം,
സദ്യയൊരുക്കീടേണം.
                                ഓണം വന്നല്ലോ.........
മുറ്റം മെഴുകാം പൂക്കളം തീർക്കാം,
കോടിപ്പുടവയണിഞ്ഞീടാം,
മോടിയിലാടിപ്പാടീടാം,
വായൊ പൂത്തുമ്പീ.
                               ഓണം വന്നല്ലോ................
മാബലി മന്നനെയോർക്കും,
മലനാട്ടിൽ ഓണാഘോഷം.
മാനുഷരൊന്നായ് ചേരും,
വാസന്തോത്സവകാലം.
                               ഓണം വന്നല്ലോ ..............
പണ്ടു മഹാബലി വാണൊരുകാലം,
ഓർക്കാം ഓർമ്മ പുതുക്കീടാം.
സമഭാവനയിൽ പ്രജകൾ കഴിഞ്ഞൊരു,
സദ്ഭരണത്തിൻ സ്മരണയുണർത്താം. 
                                ഓണം വന്നല്ലോ....................
                                  
                         ___________   മുഹ്സിനത് സാഫിയ   7A

ഹിരോഷിമ ദിനാചരണം.സ്കൂളിൽ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ നിർമ്മിച്ചത് ആകര്‍ഷകമായ കാഴ്ച്ചയായിരുന്നു. ________ശേഖരണം: വിഷ്ണുവിജയൻ 7ഡി

ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ്ഉപയോഗിച്ചത് പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്                                                                                                                                                                             

1589 സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.
അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 80,000 പേരുടെ മരണത്തിന്‌ കാരണമായി. 90,000 മുതൽ 140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.
ബോംബു വീണിട്ട് 66 വര്‍ഷം തികയുന്നു. അന്താരാഷ്ട്ര ഹിരോഷിമ ദിനം  സോഷ്യല്‍ സയന്‍സ് ക്ലബ്  ആചരിച്ചു. സ്കൂളിൽ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ നിർമ്മിച്ചത്  ആകര്‍ഷകമായ കാഴ്ച്ചയായിരുന്നു.                           --------------------------------------------------ശേഖരണം: വിഷ്ണുവിജയൻ 7ഡി കൂടുതൽ ചിത്രം വീഡിയൊ പേജ് ഹിരോഷിമ ദിനം ക്ലിക്ക് ചെയ്യുക