പള്ളിക്കൂടമടച്ചെന്നാൽ --ദിൽഷ അസീസ്, 7ബി

പള്ളിക്കൂടമടച്ചെന്നാൽ 
കൂട്ടരുമൊത്തുകളിച്ചീടാം.
മീനച്ചൂടിനെ വകവെയ്ക്കാതെ
 തുള്ളിച്ചാടി നടന്നീടാം.
മാങ്ങാക്കാലമടുത്തെന്നാൽ 
മാമ്പഴമുണ്ട് രസിച്ചീടാം.
തോപ്പിൽക്കൂടെ വയലിൽ നീളെ
 ആടിപ്പാടിക്കളിയാടാം.
വേനലിലൊരുമഴ പെയ്തെന്നാൽ 
നർത്തനമാടാം തിമൃതത്തൈ!!!



വേളം എന്റെ ഗ്രാമം-Sujith Ak, 
പഴയ മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ കുറുമ്പ്രനാട്  താലൂക്കിലെ അംശമാണ് വേളം . ഈ പ്രദേശത്തിന് വേളം എന്ന പേര് വന്നതെങ്ങിനെയാണെന്നു അറിയണ്ടേ ? അതെ നിരവധി കൃഷിയിടങ്ങളും  വയലുകളും ഇവിടെ ഉള്ളതിനാൽ കൃഷിയിടങ്ങൾ എന്നർഥം  വരുന്ന "വിളയിടങ്ങൾ എന്ന പദത്തിൽ നിന്നാണ് "വേളം" എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത് .
ചേരാപുരം ചേരമാൻ പെരുമാളുടെതായിരുന്നു എന്നും പറഞ്ഞു കേൾക്കുന്നുണ്ട് . സാമൂതിരി രാജവംശത്തിനു ഇവിടെ ഭരണാധികാരം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു . തളിയും തളിയിൽ ശിവ ക്ഷേത്രവും ഇതിലേക്ക്  വിരൽ ചൂണ്ടുന്നു . സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ യുവ ജന സംഘടനകളുടെയും ഒറ്റപെട്ട ചില വ്യക്തികളുടെയും വേളം ഇന്ന് ആര്ജിച്ച സാംസ്കാരിക മുന്നേറ്റത്തിന്റെ പൈതൃകം .
നിരവധി കുന്നിൻ പ്രദേശങ്ങളും വയലുകളും വേളത്തിന്റെ മനോഹാരിത ചൂണ്ടികാണിക്കുന്നവയാണ് . വിദ്യാഭ്യാസ രംഗം , വ്യാവസായിക രംഗം , കാർഷിക രംഗം , ആരോഗ്യമേഖല എന്നിവയിൽ മുന്നേറ്റത്തിലേക്ക് കുതിച്ചു കൊണ്ടിരികുകയാണ് നമ്മുടെ വേളം . നാട്ടുരാജ്യങ്ങൾ പരസ്പരം കൊമ്പ് കോർക്കുമ്പോൾ ഓരോ പ്രദേശവും വ്യത്യസ്ത ചേരികളുടെ പക്ഷം ചേരുന്ന പതിവ് പണ്ടുമുണ്ടായിരിക്കാം, അങ്ങിനെയൊരു സാഹചര്യത്തിൽ ഒരു ചേരിയിലും പങ്കുചേരാതെ നിക്ഷ്പക്ഷത പുലർത്തിയത്‌ കൊണ്ടാവാം "ചേരി" ചേരാപുരം എന്ന പേര് വീണത്‌..
പിൽകാലത്ത് "ചേരി ചേരാപുരം" എന്ന പേര് ലോപിച്ച് വെറും ചേരാപുരമായി രൂപാന്തരപെട്ടതാവാം..
ചേരാപുരം അങ്ങിനെ ചേരി ചേരാതിരിക്കാൻ ചില ഭൂമിശാസ്ത്ര പരമായ കാരണങ്ങളുമുണ്ട്, അതിൽ പ്രധാനപ്പെട്ടതാണ് പ്രദേശത്തിന്റെ നാലുഭാഗവും കുന്നുകളാലും വയലേലകളാലും കുറ്റ്യാടി പുഴയാലും ചുറ്റപ്പെട്ട് മറ്റു പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥ..

ചേരാപുരത്തിലെ "പുരം" എന്നവാക്ക് ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കി നിലനിന്നിരുന്ന പഴയകാല സാമൂഹിക വ്യെവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു..

അതുപോലെ തന്നെ വിശാലമായ വയലേലകൾ സമ്ര്യുദ്ധമായ ഇന്നലകളിലേക്ക് വിരൽ ചൂണ്ടുന്നു, ചേരാപുരം പണ്ടുമുതലേ സ്വയം പാര്യാപ്തമായിരിക്കാം അതുകൊണ്ടാവാം ഏതെങ്കിലുമൊരു ചേരിയിൽ ചേരേണ്ട കാര്യം ചേരാപുരത്തിന് ഇല്ലാതെ പോയത്..

ഓണം എങ്ങനെ വന്നെത്തും?...അഞ്ജുശ്രീ.ടി.എസ്…5എ



   
ചറപറചറപറ വീഴേണം
ഉണ്ണിക്കയ്യുകൾ നനയേണം,
തുമ്പപൂമഴ പെയ്യുമ്പോൾ
എന്തൊരു രസമാ കണ്ടീടാൻ!
മുറ്റത്തെത്തും മഴവെള്ളത്തിൽ
കളിവള്ളങ്ങൾ ഒഴുക്കേണം
തവളക്കുട്ടനു രസമിളകാൻ
നർത്തകിയായ് മഴയെത്തേണം.
ആളുകൾ മഴയിൽ കുളിരേണം,
കുടയിൽനിന്നു വിറക്കേണം.
വഴിയിലെ വെള്ളം കാലാൽ ചിതറാൻ
പിള്ളേർ തുരുതുരെയോടേണം.
പുത്തൻ കുടയും ചൂടിക്കൊണ്ട്
സ്കൂളിൽ ഞങ്ങൾ പോയില്ല,
തിമർത്തു പെയ്യും മഴയില്ല,
ഇനി തുമ്പച്ചെടികൾ കിളുർക്കില്ല!
ഓണത്തപ്പനെ വരവേൽക്കാൻ
ചെടികൾ കുളിർക്കെ നനയ്ക്കണ്ടേ
പൂവുകൾ വിടരാച്ചിങ്ങത്തിൽ
ഓണം എങ്ങനെ വന്നെത്തും?

കാവ്യമനോഹരി……ഫത്തിമാഷെറിൻ..6ബി





എന്തൊരു രസമാ മഴവില്ല്!
മാനത്തുള്ളൊരു മഴവില്ല്.
വെള്ളിവെളിച്ചമുദിച്ചു വരുമ്പോൾ,
ചിരിതൂകുന്നൊരു മഴവില്ല്.
കുട്ടികൾ ആർത്തു രസിക്കുമ്പോൾ,
മാഞ്ഞുമറഞ്ഞു മഴവില്ല്.
കാർമേഘങ്ങൾ നിറയുമ്പോൾ
ഉള്ളിലൊളിക്കും മഴവില്ല്.
ഏഴുനിറങ്ങൾ ചാലിച്ചെഴുതിയ
കാവ്യമനോഹരി മഴവില്ല്!

സ്വപ്നാലയം------അഞ്ജുശ്രീ…5എ





 മോഹങ്ങൾ പൂവിടും സ്വപ്നാലയം,
ഒത്തിരിയിഷ്ടമീ വിദ്യാലയം.
പുത്തൻ കുടയും ബാഗുമായി,
കൂട്ടുകാരെല്ലാം ഓടിയെത്തും.
എന്തൊരു സുഖമാണിവിടെയെന്നോ,
പൂവുകൾ പുഞ്ചിരി തൂകി നിൽക്കും.
മാവുകൾ പ്ലാവുകൾ നെല്ലിമരങ്ങൾ-
അങ്കണത്തെ ആരാമമാക്കി.
നെൽ‌പ്പാടങ്ങൾ നിരന്നുകാണാം
കുന്നും പുഴയും ദൂരെയുണ്ട്.
ഇതു ഞങ്ങൾക്കുള്ളൊരു കേളീഗൃഹം
എല്ലാം ചേർന്നൊരു സ്വർഗ്ഗാലയം.
പൂവുകൾ, പൂവുകൾ പോലെ ഞങ്ങൾ-
ക്കാരാമമാണീ വിദ്യാലയം.

വയൽക്കാഴ്ച…ഫസ് ലീന,കെ-6A



 പച്ചപിടിച്ചൊരു വയലുകൾ തോറും
തുമ്പികൾ പാറി രസിക്കുന്നു.
 നെൽക്കതിർ വിളഞ്ഞു നിൽക്കുമ്പോൾ
കൊയ്യാൻ കർഷകരെത്തുന്നു.
 വയലിൽ കൊയ്യും കർഷകരെല്ലാം
കൊയ്ത്തുപാട്ടുകൾ പാടുന്നു.
പക്ഷികൾ മോഹനഗാനം മൂളി-
മാനംമുട്ടെ പോകുന്നു.
കൊറ്റികൾ പാറിയിറങ്ങുന്നു,
കുട്ടികൾ ആർത്തുചിരിക്കുന്നു.

പൂമ്പാറ്റ…. അഞ്ജന.പി.എം..5എ




വിടർന്നിരിക്കും പൂവിന്നുള്ളിൽ
ഒളിച്ചിരിക്കും പൂമ്പാറ്റ
കുണുങ്ങി വന്ന് പൂവിന്നുള്ളിലെ
പൂന്തേനുണ്ണും പൂമ്പാറ്റ.
നല്ലൊരു മഞ്ഞയുടുപ്പിട്ട്
പാറിരസിക്കും പൂമ്പാറ്റ
ഒപ്പം പാറി രസിക്കാനായ്
കൂടെ ഞാനും പോന്നോട്ടെ?
ഒത്തിരിയൊത്തിരി പൂന്തേനും
പൂമ്പൊടിയും ഞാൻ തന്നീടാം
കുഞ്ഞിച്ചിറകാൽ പാറും കുഞ്ഞിനു
പുത്തനുടുപ്പും നൽകീടാം
സുന്ദരിയാമെൻ ചങ്ങാതീ
എന്തൊരു ചേലാ കണ്ടീടാൻ! 

മയിലിനോട്…….സാനിയ എസ് നാണു .5എ



പീലിവിടർത്തി നൃത്തവുമാടി
തുള്ളിതുള്ളിയിതെങ്ങോട്ടാ?
കാടുകൾ മേടുകൾ കയറിയിറങ്ങാൻ
ഒട്ടും പേടി നിനക്കില്ലേ?

മാനത്തങ്ങനെ പാറിരസിക്കാൻ
നിനക്ക് തീരെ കൊതിയില്ലേ?
പലപല പക്ഷികൾ പാറുംവാനിൽ
നിനക്കുമൊരുനാൾ പോകണ്ടേ?



ഗജവീരൻ… ആരതി.ആർ… 6ഇ



നെറ്റിപ്പട്ടം കെട്ടി വരുന്നൂ
അമ്പട വലിയൊരു ഗജവീരൻ.
തലയിൽ മുത്തുക്കുടയും ചൂടി
അമ്പോ വലിയൊരു പെരുവയറൻ.
കാലുകൾ തൂണായ് ഉള്ളവനേ
കാനനമെല്ലാം കണ്ടവനേ
പൊണ്ണത്തടിയാ കണ്ണെന്തേ
കടുകിൻമണി പോൽ ചെറുതായി?
വെള്ളക്കൊമ്പും തുമ്പിക്കരവും
നിന്നെക്കാണാൻ എന്തു രസം
നിന്മേൽ സവാരി ചെയ്തീടാൻ
എന്നുമെനിക്കൊരു കൊതിയുണ്ടേ.

അരികിൽ വരില്ലേ?.....അൻഷാന.പി.ഇ…6ഡി



പാറി വരൂ നീ തത്തമ്മേ
കൊഞ്ചിക്കുഴഞ്ഞു വരൂ
മാവിൻ കൊമ്പിലിരുന്നാട്ടേ
മാമ്പഴമൊന്നു തരൂ.

തങ്കക്കൂട്ടിലിരുത്താം ഞാൻ
തേന്മധുരങ്ങൾ തരാം
അരികിലിരിക്കാം ഞാൻ- നല്ല
കഥകൾ പറഞ്ഞുതരാം.

പാറിപ്പാറിവരൂ തത്തേ
പഞ്ചാരതത്തേ
പാൽമധുരം വേണ്ടേ
അരികിൽ വരില്ലേ നീ?




കൂട്ടില്ല………………..അജിത് മാളവിക….7ഡി



അന്നുനാം കണികണ്ട മലയെവിടെ?
തോടും കുളവും വയലുമിന്നെവിടെ?
മാമരം നീളെ തണൽ വിരിച്ചീടുന്ന-
പക്ഷികൾ പാറിപ്പറന്നിരുന്നീടുന്ന-
ആ കൊച്ചു കുന്നിന്നെവിടെയാണ്?

മാനില്ല മയിലില്ല പൂക്കളില്ല!
കൂട്ട്കൂടാൻ നമുക്കാരുമില്ല!
കാണാം നമുക്കിന്നു കെട്ടിടങ്ങൾ,
ആർത്തിരമ്പീടുന്ന പട്ടണങ്ങൾ!

പവിഴമഴ……..ആരതി.ആർ…..5ഇ





ഇടിയും മിന്നലും ഒപ്പം വന്നൂ
പെരുമഴയായി മഴക്കാലം.
തുള്ളി ഇരമ്പി വരുന്നേരം,
കാണാനെന്തൊരു രസമെന്നോ!

തവളകൾ പോക്രോം കരയുന്നു,
തണുപ്പിലാകെ കുളിരുന്നു.
ആഹാ നല്ലൊരു മഴ വന്നൂ,
മഴ കൊണ്ടീടാൻ എന്തു സുഖം!

കുത്തിയൊലിക്കും മഴവെള്ളം
കുമിളകൾ നിറയെ പൊങ്ങുന്നു,
പെരുമഴ പേമഴ പൂമഴയായ്-
പ്രകൃതിയിലെങ്ങും പവിഴമഴ.

അമ്മമഴ……………….അഞ്ജുശ്രീ.TS....5th std:A





 മുത്തുകൾ വാരി വിതറിടും പോലെ
മുറ്റത്ത് വീഴും മഴത്തുള്ളികൾ
പലപല തുള്ളികൾ തുരുതുരെയങ്ങനെ
പെരുമഴ പേമഴയാകുന്നു.

ആയിരമായിരം തുള്ളികൾ വീഴുന്ന
മുറ്റം സമുദ്രമായ് തീരുന്നു.
കാറ്റിനോടൊപ്പം കിതയ്ക്കുന്നൂ-മഴ
കുട്ടികൾക്കൊപ്പം കളിക്കുന്നു.

കൂട്ടിന്നു കുളിരു വന്നെത്തുന്നു,
ഇടിമിന്നലാർത്തു ചിരിക്കുന്നു,
തോടും കുളവും നിറയുന്നു
തുള്ളിക്കൊരു കുടം പെയ്യുന്നു.

വറ്റിവരണ്ട വയലിലൂടെ
കുളിർമഴ അമൃതമായ് ഒഴുകിടുന്നു.
എന്റെ മനസ്സിലും അമ്മയായീ മഴ
സ്നേഹ വാത്സല്യം ചൊരിഞ്ഞിടുന്നു.



മിന്നാമ്മിന്നി………………………….വൈഷ്ണവി.പി…6 സി





മിന്നുംചെറുതരി പൊന്നല്ല,
പവിഴക്കല്ലുകളതുമല്ല.
മിന്നിമിനുങ്ങും മിന്നാമ്മിനുങ്ങ്
കൺചിമ്മുന്നൂ മാനത്ത്.

ഇത്തിരിയുള്ളൊരു മുത്താണ്
ഒത്തിരി നന്മകൾ ചെയ്യുന്നു.
തന്നാലാവും വെട്ടം നൽകി
ഭൂവിതു ശോഭനമാക്കുന്നു.

കിന്നരി…………………….തൃഷ.എ സി, 5എ




പാറിനടക്കും കിന്നരിയാം
പൂമ്പാറ്റേയെൻ കുഞ്ഞാറ്റേ
എന്നുടെ കൂടെ പോരാമോ
കളിയാടീടാൻ കൂടാമോ?

വർണ്ണച്ചിറകുകൾ വീശുമ്പോൾ
വാനിൽ‌പ്പാറി രമിക്കുമ്പോൾ
പൂന്തേനുണ്ട് രസിക്കുമ്പോൾ
കാണാനെന്തൊരു രസമാണ്.

നിന്നെപ്പോലെ വാനിൽ പാറാൻ
എനിക്കുമുണ്ടേ മോഹം.
കടമായ് നിന്നുടെ ചിറകുകൾ തരുമോ
കൂടെച്ചേർന്നു പറന്നീടാൻ.

നെൽ‌പ്പാടം………………….അജിത് മാളവിക 7ഡി







 സ്വർണ്ണം പൂശിയ നെൽ‌പ്പാടത്ത്
കൊറ്റികൾ തത്തകൾ വന്നെത്തി
നെൽക്കതിർ കൊത്തിയെടുക്കുന്നു
അവർ മാനത്തേക്ക് പറക്കുന്നു.

ഞണ്ടുകൾ മീനുകൾ ഉത്സാഹത്താൽ
തുള്ളിച്ചാടി രസിക്കുമ്പോൾ
കുട്ടികളെല്ലാം ആഹ്ലാദത്താൽ
തുള്ളിച്ചാടി വരുന്നുണ്ടേ.

ചങ്ങാതിപ്പൂക്കൾ…………….അഞ്ജന.പി.എം, 5എ






എന്തു നല്ല പൂക്കൾ,
ചന്തമുള്ള പൂക്കൾ,
കാറ്റിലാടും പൂക്കൾ,
പുഞ്ചിരിക്കും പൂക്കൾ.

പൂക്കളാണിതെങ്ങും,
സുഗന്ധമുള്ള പൂക്കൾ,
തേൻ നിറഞ്ഞ പൂക്കൾ,
ചങ്ങാതികൾ പൂക്കൾ.