“കോട്ട്മുക്ക്”

ഒരാൾ സ്വന്തം പേര് ഒരു കവലയ്ക്ക് നൽകി ആ കവലയെ പ്രശസ്തമാക്കിയ ഒരു സംഭവമാണിവിടെ പറയാൻ പോകുന്നത്. സ്ഥലനാമം സ്വന്തം പേരിനൊപ്പം ചേർത്തു പ്രസിദ്ധരായി രാഷ്ട്രീയത്തിലും സാഹിത്യത്തിലും വിലസുന്നവർ ഒരു പാടുള്ള ഈ കാലത്ത് ഈ ഉദാരത്യ്ക്ക് പ്രസക്തിയേറുന്നു.
ഇദ്ദേഹത്തിന്റെ പേര് കുഞ്ഞമ്മദ് എന്നാണ്. ഇപ്പോൾ മസാല ക്കച്ചവടമാണ് തൊഴിൽ. മുൻപ് പലവിധ കച്ചവടവും ചെയ്തിരുന്നു. ഉണക്ക മത്സ്യം,പുകയില തുടങ്ങിയ ചില സാധനങ്ങൾ വയനാട്ടിൽ കൊണ്ടു പോയി വിറ്റും അവിടുന്നു തേൻ,കോലരക്ക്,തുകൽ എന്നിവ നാട്ടിൽ കൊണ്ടു വന്നും വലിയൊരു കുടുംബം പുലർത്തിയിരുന്നു കുഞ്ഞമ്മദ്. അക്കാലത്ത് വയനാട്ടിലെ വലിയ തണുപ്പിൽ നിന്നും രക്ഷ നേടാൻ ആരൊ കുഞ്ഞമ്മദിന് ഒരു പഴയ കോട്ട് സമ്മാനിച്ചിരുന്നു. പലപ്പോഴും അല്ല, എല്ലായ്പ്പോഴും ഈ കോട്ടും ലുങ്കിയിമാണ് മൂപ്പരുടെ വേഷം.അങ്ങനെ കുഞ്ഞമ്മദിന് “കോട്ട് കുഞ്ഞമ്മദ്“ എന്ന പേരു ലഭിച്ചു.പിന്നെപ്പിന്നെ ആ പേർ വെറും “കോട്ട്” എന്ന് മാത്രമായി. വയനാട്ടിലേക്ക് യഥേഷ്ടം വാഹനങ്ങളൊക്കെ വന്നതിൽ പിന്നെ വയനാടൻ കച്ചവടത്തിനു ഇടിവ് പറ്റി. അതിനാൽ തന്റെ ബിസിനസ്സ് സാമ്രാജ്യം നാട്ടിൽ മാത്രമായി പരിമിതപ്പെടുത്താൻ കോട്ട് തീരുമാനിച്ചു.  തല്ഫലമായി അരൂർ കവലയിൽ കോട്ട് ഒരു കച്ചവടം തുടങ്ങി. ആരംഭത്തിൽ വേറൊരാൾ കൂടെ പങ്കാളിയായി ഉണ്ടായിരുന്നു. പേര് കുമാരൻ.  കുമാരന് 90 ശതമാനവും കഷണ്ടിയാണ്.  കോട്ടിന് ഒരു 80 ശതമാനവും.  രണ്ടു കഷണ്ടികൾ.  നാട്ടുകാർ അരൂർ കവലയ്ക്ക് ഒരു പേര് കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഈ രണ്ട് കഷണ്ടികൾ അവരുടെ ശ്രദ്ധയിൽ പെട്ടത്.  അങ്ങനെ കവലയ്ക്ക് ഒരു പേർ ലഭിച്ചു. “കഷണ്ടിമുക്ക്”.


കോട്ടിനെ പറ്റി പറയുമ്പോൾ “വിയറ്റ്നാംകോളനി“ എന്ന സിനിമയിലെ “കോട്ട്മുക്രി“ എന്ന കഥാപാത്രത്തെ ഓർമ്മ വരാറുണ്ട്. ആ സിനിമയുടെ തിരക്കഥാരചയിതാവ് കോട്ടിനെ കുറിച്ച് കേട്ടിട്ടാണോ അങ്ങനെ ഒരു കഥാപാത്രത്തെ ഉണ്ടാക്കിയതെന്ന് സംശയമുണ്ട്.


ഒരിക്കൽ വയനാട്ടിൽ നിന്നും കോട്ട് പോത്തിന്റെ തുകൽ നാട്ടിലേക്ക് കൊണ്ട് വരികയായിരുന്നു.  ബസ്സിൽ വല്ലാത്ത നാറ്റം.കെ,എസ്.ആർ.ടി.സി ബസ്സാണ്.  യാത്രക്കാർ പിറുപിറുപ്പ് തുടങ്ങിയപ്പോൾ കണ്ടക്റ്റർ കാര്യം അന്വേഷിച്ചു.അപ്പോഴാണ് കോട്ടിന്റെ കയ്യിൽ ഒരു പൊതി കാണുന്നത്. അതിൽ നിന്നും ഇളം ചുകപ്പ് നിറമുള്ള ഒരു ദ്രാവകം.ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.  കണ്ടക്റ്റർ ദേഷ്യത്തിൽ അതെന്താനെന്നു തിരക്കി. “തേൻ” ആണെന്നായിരുന്നു കോട്ടിന്റെ മറുപടി.  അത് തേൻ തേൻ തന്നെയെന്ന് കണ്ടക്റ്റർക്ക് തോന്നുകയും ചെയ്തു.അദ്ദേഹം ഇറ്റി വീഴുന്ന ദ്രാവക വിരൽ കൊണ്ടെടുത്ത്.അല്പം രുചിച്ചു നോക്കിയപ്പോൾ ഒരു വല്ലാത്ത രുചിയും നാറ്റവും തോന്നി.. കോപിഷ്ടനായ് കണ്ടക്റ്റർ കോട്ടിനോട് കയർത്തപ്പോൾ കോട്ടിന്റെ മറുപടി ഇപ്രകാരമായിരുന്നു: “നിങ്ങൾക്കിത് പോത്തിന്റെ തോലായിരിക്കാം പക്ഷേ എനിക്കിത് തേനാ”. “എന്റെ കുടുംബം പുലരുന്നത് ഈ പോത്തിന്റെ തോലുകൊണ്ടാ”!   ബസ്സിലുള്ളവർക്കോ കണ്ടക്റ്റർക്കോ ഇതിന് മറുപടിയൊന്നും തോന്നിയില്ല.

ഇങ്ങനെ കോട്ടിനെക്കുറിച്ച് നാട്ടുകാർക്ക് ഒരുപാട് കഥകൾ പറയാനുണ്ട്. അതവിടെ നിൽക്കട്ടെ.  നമ്മൾ സ്ഥലനാമം ദാനം ചെയ്ത കഥയാണല്ലൊ പറഞ്ഞു വന്നത്.  അരൂർ കവലയ്ക്ക് കഷണ്ടിമുക്ക് എന്നപേർ പ്രചരിച്ചു വരുമ്പൊഴാണ് കോട്ടും കുമാരനും തമ്മിൽ ഇടഞ്ഞത്.  കച്ചവടം കണക്ക് പിരിഞ്ഞു.  പിന്നീട് വ്യാപാരം കോട്ട് ഒറ്റയ്ക്കായി. .അതിൽ പിന്നീടാണ് അരൂർ കവലയ്ക്ക് “കോട്ട്മുക്ക്“  എന്ന പേർ ലഭിച്ചത്. ഇപ്പോൾ ആ പേർ ഔദ്യോഗികമായും സ്ഥിരീകരിക്കപ്പെട്ട അവസ്ഥയാണ്. പത്രങ്ങളിൽ വാർത്ത വരുന്നതും പോസ്റ്റ് അഡ്രസ്സായി എഴുതി വരുന്നതും “കോട്ട്മുക്ക്” എന്നു തന്നെയാണ്. ഇനിയിപ്പോൾ കോട്ടിനോടു തന്നെ നിങ്ങൾക്കെവിടെയാ കച്ചവടം എന്നു ചോദിച്ചാൽ : കോട്ട്മുക്കെന്ന്“  കോട്ട് തന്നെ പറയും.
                                                                                      കൊച്ചുണ്ണി


8 അഭിപ്രായങ്ങൾ:

  1. നന്നായി സ്ഥലനാമ പരിചയം.......സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  2. it so funny........ fantastic maniscript........

    മറുപടിഇല്ലാതാക്കൂ
  3. യാത്രികൻ,മുബഷീർ,ക്യുഷ്ണേന്ദു,അജ്ഞാതാൻ,സങ്കല്പങ്ങൾ, പോസ്റ്റ് വായിച്ചതിനും കമന്റ് രേഖപ്പെടുത്തിയതിനും നന്ദി...വീണ്ടും വരണമെന്ന അഭ്യർഥനയോടെ....http://cherapuramups.blogspot.com

    മറുപടിഇല്ലാതാക്കൂ
  4. കോട്ട് മുക്കും അസ്സലായി!.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ